പൊറുക്കാനാവാത്ത തെറ്റ്

    .     
     'കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല'. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യാക്കരനെയുംഒരു നേരത്തേക്ക് ഞെട്ടിപ്പിക്കുന്ന അഭിപ്രായമാണിത്.പറഞ്ഞതു വാക്കു കൊണ്ടും നോക്കു കൊണ്ടും ലോകം ശ്രദ്ധിക്കുന്ന അരുന്ധതി റോയ് ആണെന്നറിയുമ്പോള്‍ ഞെട്ടല്‍ ദേഷ്യമാകും.
                  സ്വതന്ത്ര കശ്മീര്‍ ആവശ്യം ഉന്നയിക്കുന്ന വിഘടന വാദികള്‍ ക്കൊപ്പം വേദി പങ്കിട്ടാണ് അരുന്ധതി ഈ അഭിപ്രായം പറഞ്ഞത്.കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല,സാമൂഹികമായും സാംസ്കാരികമായും ഇന്ത്യയുടെ
മുഖ്യ ധാരയില്‍   എത്തിയിട്ടില്ലെന്നാണ് റോയ് ഉദ്ദേശിച്ചതെന്നു മേധാ പട്കര്‍ നല്‍കിയ ന്യായീകരണം അംഗീകരിക്കാനാവില്ല .ഇത് ഇന്ത്യാ വിരുദ്ധ പ്രസംഗം തന്നെയാണ്.മുന്‍പും റോയ് ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.2008  ലെ സ്വാതത്ര്യദിന ആഘോഷങ്ങളുടെ  മൂന്നാം  നാള്‍ ശ്രീനഗറില്‍ നടന്ന റാലിയില്‍ ഇന്ത്യയില്‍ നിന്നും വേര്‍പെട്ട് സ്വാതന്ത്ര്യം നേടാനുള്ള ഒരു ജനതയുടെ ആഗ്രഹത്തി ന്‍റെ പ്രതിഫലനമെന്നാണ് ഈ വിഘടനവാദത്തെ പ്രകീര്‍ത്തിച്ചത്.
         കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങളെ  കുറിച് പൊതുവേദിയില്‍ നടത്തുന്ന അഭിപ്രയപ്രകടങ്ങള്‍ക്ക് അതിര്‍ വരമ്പുവേണം.കാരണം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തി ഉറപ്പിക്കാനും ആയുധമെത്തിക്കാനും മാത്രമേ ബുദ്ധിജീവികളുടെ നിലവിട്ട ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉപകരിക്കു. പ്രകടനം നടത്തുന്നവര്‍ക്കും ഉച്ചത്തില്‍ സംസരിക്കുനവര്‍ക്കും തീറെഴുതാന്‍ ഉള്ള മണ്ണ്‍ ആണോ  ഇന്ത്യയെന്ന് ഇക്കൂട്ടര്‍ സ്വയം ചോദിക്കണം.
     തറവാട്ടു മണ്ണിനായി പതിറ്റാണ്ടുകള്‍ പൊരുതിയ മേരി റോയിയുടെ മകളാണ് ഇന്ത്യയെ വിട്ടുനല്‍കാന്‍ ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്.ശബ്ദം ഇല്ലാത്തവനു വേണ്ടി സന്ധിയില്ലാതെ പോരടിച്ച അരുന്ധതിയെ ഞാനും ഇഷ്ടപെട്ടിരുന്നു,,ചെറിയ കാര്യങ്ങളുടെ ആ വലിയ തമ്പുരാട്ടിയെ! സ്വതന്ത്ര്യത്തിനോ നന്മയ്ക്കോ അല്ല പാകിസ്ഥാന് കയ്യടിക്കുകയാണ് അരുന്ധതി ചെയ്തിരിക്കുന്നത്.ഇത് പൊറുക്കാനാവില്ല.
 .

ശുംഭന്മാരെ ഇതിലെ ഇതിലെ...

.
ജനാധിപത്യത്തിന്റെ പരസ്പര പൂരക തൂണുകളിലെ നിര്‍ണായക ഘടകമായ കോടതികളും ഇടതു പക്ഷ പ്രസ്ഥാനങ്ങളും തമ്മില്‍ പോര് തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതില്‍ ഏറ്റവും ഒടുവിലത്തെ 'ശുംഭന്‍' വിളി ഗുരുതരമായ ജനാധിപത്യ പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൂന്ന് മാസത്തെ ശിക്ഷയ്ക്ക് ജയലില്‍ . പോകാനും മടിയില്ല. അതു കൊണ്ടു ഇവിടെ കോടതികള്‍  വില പോവില്ലെന്നാണ് ‍ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു കൂവുന്നത്.
   പാതയോരങ്ങള്‍ക്ക് അരികില്‍  പൊതു യോഗങ്ങള്‍ നടത്തുന്നതു വിലക്കി കൊണ്ടു ഹൈക്കോടതി ഉത്തരവിറക്കിയതിനു തൊട്ടു പിന്നാലെ എം.വി. ജയരാജനാണ്  ഇത്തരം വിധികള്‍ പറയുന്നവര്‍ ശുംഭാന്മാരാണെന്നു പൊതു നിരത്തില്‍ തുറന്നടിച്ചത്.അടുത്ത ദിവസങ്ങളിലും അദ്ദേഹം ഇതാവര്‍ത്തിച്ചു. പിണറായി വിജയനും മറ്റും പിന്തുണയുമായി രംഗത്തെത്തി. കേട്ടപാതി കേള്‍ക്കാത്ത പാതി ഡിഫി-എസ്എഫ്ഐ കുട്ടികള്‍ ചാടിയിറങ്ങി.കോടതികളെ നേരിടേണ്ടത് നിയമപരമായാണ്‌,തെരുവുകളില്‍ അല്ല എന്ന അടിസ്ഥാന സാമൂഹ്യ പാഠം മനസിലാക്കാതെ തട്ട് പൊളിപ്പന്‍ ഡയലോഗുകളുമായി എല്ലാവരും രംഗത്തുണ്ട്.
     പാതയോരങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തുവെന്നത് ഒരു പുതിയ പ്രശ്നമല്ല. വേറിട്ട ഒരു രാഷ്ട്രിയ പാരമ്പര്യവും രീതിയും ഉള്ള കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ഒരിക്കലും ഒറ്റപ്പെട്ട മൈതാനങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ  അല്ല ചര്‍ച്ച ചെയ്യേണ്ടത്. മറിച്ച്‌ ജനങ്ങള്‍ക്ക് ഏറ്റവും അടുത്ത്, .അവര്‍ക്ക്  ഇടയില്‍ തന്നെയാണ് ഇത്  നടക്കേണ്ടത്. കോടതികള്‍ ഇത്തരമൊരു പ്രസ്താവം നടത്തിയത് പൊതുസമ്മേളനങ്ങള്‍  വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കാനാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ മറ്റു പരിഹാരങ്ങള്‍ കണ്ടെത്തിയാല്‍ മതിയാകും.കോടതി വിധിയെ കോടതിയില്‍ തന്നെ നേരിടുകയും വേണം.
അല്ലാതെ ജനങ്ങളെ സംഘടിപ്പിച്ചു കോടതിയെയും നിയമങ്ങളെയും അട്ടിമറിക്കുന്നത് ആശ്യാസ്യമാവില്ല. ശിക്ഷ ചെറുതെന്ന് കരുതി എല്ലാവരും തെറ്റുകള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അതെങ്ങനെ ശരിയാവും. നല്ല ബുദ്ധി പറഞ്ഞു കൊടുക്കേണ്ടവര്‍ തന്നെ പാവം ഡിഫി കുട്ടികളെ തെരുവിലിറക്കുന്നു..പ്രതിപക്ഷം ആകട്ടെ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും മരുമകള്‍- അമ്മായി അമ്മ പോരില്‍ സംയമനം പാലിക്കുന്ന അമ്മായിഅച്ഛന്റെ നിലപാടാണ്. പക്ഷേ അവര്‍ ചെയ്യുന്നത് ശരിയെന്നു പറയേണ്ടി വരും. ജനങ്ങള്‍ക്കിടയില്‍ ഇത്തരം ജനാധിപത്യ സംവിധാനങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകണം എങ്കില്‍ എല്ലാവരും അതിനു മനസു വച്ചേ മതിയാവു.
.

ദയവായി പ്രണയിക്കരുത്

.
പരമ്പരാഗതമായ  പ്രണയ സങ്കല്‍പ്പങ്ങളില്‍ അഭിരമിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. പ്രണയത്തെക്കുറിച്ച് എന്തു പറഞ്ഞാലും പൈങ്കിളിയെന്ന് വിളിച്ചു അവനെ  കളിയാക്കുക എന്ന എല്ലാവരും ദോഷം പറയുന്ന ശീലം എന്ക്കുണ്ടായിരുന്നു.  
   പ്രണയം അറിവിന്റെ ഉത്തരം എന്നാണ് പാവത്താന്റെ  പക്ഷം. അവന്‍   വിശദീകരിക്കും:  പരസ്പരം സുഹൃത്തുകളായിരുന്നു അറിഞ്ഞ്,കണ്ടാണ്‌ രണ്ടുപേര്‍ സ്നേഹിക്കുന്നത്
ഞാന്‍ പറയുന്നത്,
   എനിക്ക് പലരോടും പ്രണയം തോന്നിയിട്ടുണ്ട്. ഒരിക്കല്‍ കണ്ടവരോട് പോലും. എന്‍റെ പ്രണയങ്ങള്‍ എല്ലാം ശരിയായിരുന്നു. പ്രണയം ആശ്വാസമാണെന്നും വല്ലാത്തൊരു അനുഭവം ആണെന്നും അവന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞത്,
        പ്രണയം അനാശാസ്യമാണ്,അശ്ലീലമാണ്,അത് ഏതോ ധൂര്‍ത്ത മോഹത്തിനായി, ആഗ്രഹ പ്രാപ്തിക്കായി എന്‍റെ വിലപിടിച്ച നന്മയെ നഷ്ടപ്പെടുത്തലാണ്. എന്‍റെ വേദനകള്‍ മറ്റൊരാള്‍ക്കുകൂടി പകര്‍ന്നു നല്‍കി സ്വയം സമാധാനിക്കലാണ്. അത് അഭയസ്ഥാനം കണ്ടെത്താനുള്ള വഴിയാകരുത്.
അവന്‍ പറഞ്ഞത്,
പ്രണയത്തില്‍ മാത്രമാണ് എനിക്കവളെയും അവള്‍ക്കെന്നെയും സ്വന്തമായി കിട്ടുക. എനിക്കവളെ ചുംബിക്കാനാവുക! പ്രണയ സൗധങ്ങള്‍ തീര്‍ത്ത് പ്രണയ പറവകള്‍ ആയി ഇവിടെ പറക്കാന്‍ കഴിയുക.
എന്‍റെ മറുപടി,
കപട ലോകത്തില്‍ ആത്മാര്‍ത്ഥ ഹൃദയവുമായി നടന്നു വഞ്ചിക്കപ്പെട്ട് വിലാപ കാവ്യമായി മാറിയ കവി ജീവിതത്തെ നീ കാണാതെ പോകരുത്. നിങ്ങള്‍ കാമുകി കാമുകാരായിരിക്കുമ്പോള്‍  പരസ്പരം നേടാന്‍ കഴിയുക (മനസും ശരീരവും) കേവലം സ്വകാര്യതയില്‍ മാത്രമാണ്. പക്ഷേ, സ്വകാര്യതയില്‍ അയാള്‍ക്ക് വേറെയും കാമുകി ഇല്ലെന്നു നിങ്ങള്‍ക്ക് ഉറപ്പിക്കാനാവുമോ? ആളുകള്‍ കമിറ്റ്മെന്റുകള്‍ ഇല്ലാതെ പ്രണയിക്കുന്നു, വിവാഹം കമിറ്റ്മെന്റുകള്‍ സൃഷ്ടിക്കുന്നു,
പലപ്പോഴും പ്രണയ നാടകങ്ങള്‍ അവിടെ ആരംഭിക്കുന്നു.
നീയും കാമുകന്‍ ആയിരുന്നല്ലോ എന്നു വളരെ നിഷ്കളങ്കനായി അവന്‍ ചോദിച്ചു,
അതേ ഒരിക്കല്‍ ഞാനും പറഞ്ഞിരുന്നു,പ്രണയം ഒരു നാടോടി പാട്ടുപോലെ ഒഴുക്കുള്ള സുന്ദരാനുഭവമാണെന്നു, എല്ലാവരും നല്ല നടിക്കുള്ള അവാര്‍ഡിനായി മത്സരിച്ച് വന്നു പോയ ആ പ്രണയങ്ങള്‍ക്ക് എന്നെ ഭ്രാന്തനാക്കി പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ആശ്വാസം ഉണ്ട്. പക്ഷേ,സുഹൃത്തെ എല്ലാവരും രക്ഷപ്പെടണമെന്നില്ല,കരുതിയിരിക്കുക!
ആത്മാനുസാരിയായ അറിവെന്ന പ്രണയത്തില്‍ നിന്നും കര്‍മ്മാനുസാരിയായ ഭോഗത്തിന്റെ വഴിയെ പോകുന്നതാണ് ഇന്നിന്റെ പ്രണയം!
                                          ദയവായി പ്രണയിക്കരുത്!!
*മാറി വരുന്ന പ്രണയ സങ്കല്‍പ്പങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്ന   ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് പ്രണയത്തെ കുറിക്കുന്ന ലേഖകന്റെ സങ്കല്പം അല്ല.

ഇവരുടെ കണ്ണു നീരിനു പോലും രക്തത്തിന്റെ നിറം

.
  വര്‍ത്തമാന പത്രങ്ങള്‍ നമുക്കരികില്‍ എത്തുന്നത്  മാവോയിസ്റ്റ് ആക്രമണ പരമ്പരയുടെ തുടര്‍ച്ചയില്‍ എത്ര ജീവന്‍ നഷ്ടപ്പെട്ടുവെന്നതിന്റെ കണക്കു പുസ്തകം എന്ന മട്ടിലാണ്‌.മധ്യപൂര്‍വ ഇന്ത്യയിലെ മാത്രം പ്രശ്നമായി ഇത് ഒതുങ്ങുന്നില്ല. മറിച്ച് പുതിയ കാലത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്. നൂറ്റാണ്ടുകളായി ഇന്ത്യ കണ്ട സ്വപ്നമായിരുന്നു ബ്രിട്ടീഷുകാരില്‍ നിന്നുള്ള മോചനം. പക്ഷേ, സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ മുറിപ്പാടുകളില്‍ നിന്നും ഉയര്‍ന്ന വേദനയ്ക്ക് രക്തത്തിന്റെ നിറമുണ്ടായിരുന്നു. ഇന്നലെ വരെ ഒരിമിച്ചുണ്ടവര്‍ അന്യോന്യം വെട്ടി മരിക്കുന്ന കാഴ്ച.പിന്നീട് ഇന്ത്യ കണ്ട മറ്റൊരു രക്തചൊരിച്ചില്‍ 1960 കളുടെ അവസാനം നക്സല്‍ബാരിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ചാരുമജുംദാറിന്റെയും കനുസന്യാലിന്റെയും സായുധ വിപ്ലവമായിരുന്നു. അതിന്റെ തുടര്‍ച്ചയോ മറ്റൊരു പതി
പ്പോ ആയി മാവോവാദികളുടെ നീക്കത്തെ കാണാം.
               ഭൂമധ്യരേഖയ്ക്ക് സംഭവിച്ച ഭ്രംശനത്തിന്റെ ഫലമായി ഭൂഗര്‍ഭങ്ങളില്‍ രൂപപ്പെട്ടെ ധാതു സമ്പത്തിന്റെയും മറ്റ് വിഭവങ്ങളുടെയും ശേഖരം ഉള്‍പ്പെടുന്ന മധ്യപൂര്‍വ ഇന്ത്യയില്‍ നടക്കുന്നത് ഒരു അവകാശ തര്‍ക്കമാണ്.+++ ചത്തീസ്ഗഡ്,ജാര്‍ഗണ്ട്,ബംഗാള്‍,ബീഹാര്‍,ഒറീസ,ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്‌,മണിപ്പൂര്‍,മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലെ കല്‍ക്കരി,ചെമ്പ്, തുടങ്ങിയ ഖനിജങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക്   തീറെഴുതി കൊടുക്കുന്നതിനെ  ചോദ്യം ചെയ്ത്, ആദിവാസി ദളിതരെ സംഘടിപ്പിച്ചാണ് സുദീര്‍ഘവും രൂക്ഷവുമായ പോരാട്ടം മാവോയിസ്റ്റുകള്‍ നടത്തുന്നത്.
2035ഓടെ ഇന്ത്യയെ സായുധ സമരം വഴി ചുവപ്പിക്കാമെന്നവര്‍ സ്വപ്നം കാണുന്നു. 'കൃഷി  ഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യവുമായി നടന്ന  അതിവിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇതിനെ കാണണം.
              കലാകാലങ്ങളായി തുടര്‍ന്നു പോന്ന വരേണ്യ ചൂഷണം സ്വന്തം മണ്ണില്‍ സാധാരണക്കാരന്‌ അവകാശം നിഷേധിച്ചു. ചിന്താശൂന്യരായ ഭരണാധികാരികളെ സൃഷ്ടിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന്‍ പാവപ്പെട്ട ഇവിടത്തെ ജനതയ്ക്ക് കഴിഞ്ഞില്ല, ഓരോ കാലത്തും ഓരോ മായമൃഗങ്ങള്‍ ഭരണാധികാരിയുടെ കുപ്പായത്തില്‍ അവര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.എല്ലാക്കാലവും  കോര്‍പറേറ്റുകളുടെ റബ്ബര്‍ സ്റ്റാമ്പുകളായി. സാല്‍വജൂധം പോലുള്ള സംഘടനകള്‍ ജനസംഘങ്ങള്‍  ആയി ചമഞ്ഞ്, ആദിവാസികളെ ചുട്ടെരിക്കലും ഗ്രാമങ്ങള്‍ പിടിച്ചെടുക്കലുമായി അവരെ 'നയിച്ചു'.
         ഈ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകള്‍ രംഗപ്രവേശം നടത്തുന്നത്.ഭൂമിവിതരണം,ഫോറസ്റ്റ് ഗാര്‍ഡു കളുടെ പീഡനത്തില്‍ നിന്നുള്ള മോചനം,നാടന്‍ പുകയിലയ്ക്ക് വില ലഭ്യമാക്കല്‍ തുടങ്ങി ജനപക്ഷ നടപടികളുമായി 1980 ല്‍ തുടങ്ങിയതാണ് മാവോയിസം. ഗ്രാമീണ ഭാഷയില്‍ സംസ്ക്കാരവും ജീവിതവും കാത്തുസൂക്ഷിക്കുന്ന ഒരു സാംസ്ക്കാരിക സംഘവും അവര്‍ക്കുണ്ട്. തദ്ദേശിയ കേഡര്‍മാരെ സംഘടിപ്പിച്ചത് മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് സഹായിച്ചു‍. സാല്‍വജൂധത്തിനെതിരെയാണ് മാവോയിസ്റ്റുകള്‍ കൊലപാതകങ്ങള്‍ നടത്തി തുടങ്ങിയത്.നിലനില്‍പ്പിനു വേണ്ടി ആയുധമെടുക്കേണ്ടി വന്നവരായി അവിടത്തെ ദളിതനും ആദിവാസിയും.ആദിവാസി ഊരുക്കൂട്ടങ്ങളുടെ അനുമതിയില്ലാതെ ഒരു ഭരണാധികാരിക്ക് പോലും പ്രവേശം ഇല്ലാത്ത, ഊരുക്കൂട്ടത്തിന്റെ നിയമങ്ങള്‍ മാത്രം വിലപ്പോവുന്ന സ്വയം ഭരണ പ്രദേശങ്ങള്‍ ആണ് സ്വകാര്യ മൈനിംഗ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ പോകുന്നത്, മുന്നൂറു പ്രത്യേക സാമ്പത്തിക മേഖലകള്‍ (SeZ)
        സ്ഥലത്തെ കേന്ദ്ര-സംസ്ഥാന പട്ടാള വിന്യാസം ഭീകരമാണ്. ഈ പ്രദേശങ്ങള്‍ക്കിപ്പോള്‍ ചോരയുടെ നിറമാണ്‌. രാജ്യത്തിന്റെ സുരക്ഷ ഭൂപടത്തില്‍ കടും ചുവപ്പില്‍ അടയാളപ്പെടുത്തി യിട്ടുള്ള അപകട മേഖല. പട്ടാളം ഇവിടെ അരിച്ചുപെറുക്കുന്നു,മാവോയിസ്റ്റ് ഒളിപോരാളികള്‍ക്കായി. ഹരിത വേട്ട (ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്) എന്ന ഓമന പേരിലാണിത്. യുദ്ധം മുറുകുകയാണ്. നിരപരാധികളായ ആയിരങ്ങളുടെ രക്തം കളമായി മാറുന്ന ഇവിടെ  സാധാരണക്കാരന്റെ ജീവിതം സര്‍ക്കാര്‍-മാവോയിസ്റ്റ് ഇടപെടലുകള്‍ക്കിടയില്‍ ഞെരുങ്ങുകയാണ്. ഇന്ത്യ ഗവര്‍ണ്‍മെന്റ് മാവോയിസ്റ്റുകളെയും  പോഷക സംഘടനകളെയും പ്രത്യേക സൈനിക നിയമ പ്രകാരം വിലക്കിയിട്ടുണ്ട്.പറയാതെ പറയുന്ന ഒരു സെന്‍സര്‍ഷിപ്പും  ഇവിടുണ്ട്. മാവോയിസ്റ്റുകളെ കുറിച് എഴുതിയാല്‍ ഉടനടി അറസ്റ്റു ചെയ്യാം. ഇത്തരം സ്ഥലത്തെക്കുറിച്ച്  യഥാര്‍ത്ഥ വാര്‍ത്തകള്‍ പലപ്പോഴും പുറം ലോകം  അറിയുന്നില്ല.
         സര്‍ക്കാരും മാവോയിസ്റ്റുകളും തീര്‍ത്ത ചുവന്ന ഇടനാഴിയില്‍ നീതി നിഷേധിക്കപ്പെടുന്നത് ആദിവാസിയും ദളിതനും ഉള്‍പ്പെടുന്ന സാധാരണക്കാരെ  മാവോയിസ്റ്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ഭീമമായ സൈനിക ബലം തുടരെ പരാജയപ്പെടുന്നു. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളില്‍ ആയുധം കടന്നു വരുന്നതിനെ ആര്‍ക്ക് വിമര്‍ശിക്കാനാവും. വേണ്ടത് പ്രസ്താവനകളല്ല,നടപടികളാണ്. പൂര്‍ണമായല്ലെങ്കിലും കേരളത്തിലെ ഭൂപരിഷ്കരണം ഇത്തരമൊരു നടപടിയായിരുന്നു. കൊലപാതകങ്ങളും ബലാല്‍ത്സംഗങ്ങളും തീവെയ്പ്പുമെല്ലാം നിത്യ സംഭവങ്ങള്‍ ആകുന്ന അവിടത്തുകാര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാം,ഇനിയും തിരിഞ്ഞു നോക്കാത്ത ഒരു ദൈവരക്ഷകന്റെ വരവിനായി.
.
.

നാടിന്‍റെ ഫുട്ബോള്‍ ജ്വരവും കുമ്പസാരവും

.
    റോഡിന്റെ ഇരുവശത്തും കൊടികളുണ്ട്,ഒരു വശത്ത് അര്‍ജന്റീനയെങ്കില്‍ മറു വശത്ത് ബ്രസീലാണ്. കാക്കയുടെ പടുകൂറ്റന്‍ കട്ടൌട്ടിനു മുന്‍പില്‍ ശരവേഗത്തില്‍  ഫുട്ബോള്‍ തെറിപ്പിക്കുന്നതിന്റെ മുഴുവന്‍ കരുത്തും ആവാഹിച്ച മെസ്സിയുടെ കട്ടൌട്ടും കാണാം. വിജയാശംസകളും പോര്‍വിളികളും നിറഞ്ഞ ബാനറുകള്‍,പഴയ കാലത്തിന്റെ ആവേശമായിരുന്ന മറഡോണയും പെലയും ഇവരുടെ മനസ്സില്‍ മറഞ്ഞിട്ടില്ല, അതിനാല്‍ അവര്‍ക്കുമുണ്ട് ഫ്ലക്സിലിടം. ഞാനീ പറയുന്നത് റിയോഡി ജനീറയിലയോ ബ്യൂണസ് അയെഴ്സിലയോ കാര്യമല്ല. അപ്പോള്‍ കരുതും കേരളത്തിലെ ഫുട്ബോള്‍ ജ്വരത്തിന് പേരുകേട്ട മലബാറിലെവിടെയെങ്കിലും ആയിരിക്കുമെന്ന്.അല്ല, ഇതിങ്ങു തെക്ക് എന്‍റെ സ്വന്തം നാട്ടിലെ കാഴ്ചയാണ്.
  അല്പം ചരിത്രത്തിലേക്കു പോയാല്‍ സുപ്രധാനമായ പല പ്രാദേശിക കിരീടങ്ങളും നേടി നാടിന്‍റെ അഭിമാനം കാത്ത വിജയഗാഥകള്‍ മുതല്‍ ഫുട്ബാളിന്റെ പേരില്‍ ചേരി തിരിഞ്ഞു തല്ലു കൂടിയതിന്റെ കഥ വരെ ഇവിടെയുണ്ട്. അത് പഴയ  കഥയാണ്. എന്‍റെ മുമ്പത്തെ തലമുറ വൈകുന്നേരങ്ങളില്‍ ഒരു സ്വകാര്യ അഭിമാനം പോലെ ആ കഥകള്‍ പറയുന്നത് കേട്ട് നിന്നിട്ടുണ്ട്. പ്രദേശത്തെ പ്രധാന ടൂര്‍ണമെന്റുകള്‍ക്കെല്ലാം നടന്നത് വീടിനടുത്തുള്ള മൈതാനത്താണ്. അതു തന്നെയായിരുന്നു സ്കൂള്‍ ഗ്രൗണ്ടും പഞ്ചായത്ത് ഗ്രൗണ്ടും. നാട്ടിലെ പ്രധാന മത്സരങ്ങള്‍ മുടിയാക്കോട് സ്പാരോ ക്ലബും  റെഡ് സ്റ്റാര്‍ ക്ലബും തമ്മിലാണ്. അരിശുമൂട്ടില്‍ അപ്പുകുട്ടനായും  തൈപറമ്പില്‍ അശോകനയും പലരും വേഷങ്ങള്‍ കെട്ടിയാടിയ,രസങ്ങള്‍ ഒത്തിരി നിറഞ്ഞ തനി നാടന്‍ ക്ലബുകള്‍. പേരു പോലെ റെഡ് സ്റ്റാറില്‍ ചുവപ്പും സ്പരോയില്‍ ത്രിവര്‍ണവും അല്പം കൂടുതല്‍ ആയിരുന്നുവെന്നത് പലപ്പോഴും മത്സരങ്ങള്‍ക്ക് രാഷ്ട്രിയ മാനം നല്‍കി.
     താരതമേന്യ സെവന്‍സിനു പറ്റിയ എല്ലാ അന്തരീക്ഷവും മുടിയാക്കോട്  ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. പേരു കേട്ട മൂന്നു സെവന്‍സ് ടൂര്‍ണമെന്റുകളുടെ അരങ്ങ് ഇവിടെയായിരുന്നു. തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ പ്രമുഖ ടീമുകള്‍ മാറ്റുരച്ചിട്ടുണ്ടിവിടെ . സെന്‍റ് തോമസ് വലിയ വേളിയും,ഉള്ളൂര്‍ നയനസും,പുത്തന്‍ തോപ്പ് ബ്രദേഴ്സും മെല്ലാം ആ പഴയ ഗോള്‍ മുഖത്ത് ഓടിയടുത്തിട്ടുണ്ട്. ഫാദര്‍.എഫ്രേം മെമ്മോറിയല്‍,ആഫ്രോ ഏഷ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഭദ്രന്‍ മെമ്മോറിയല്‍,ജൊക്കി മെമ്മോറിയല്‍ എന്നിവയായിരുന്നു പ്രധാന ടൂര്‍ണമെന്റുകള്‍. നാലു ചുറ്റും മതിലുകള്‍ തീര്‍ത്ത് ഇതിന്റെ വിസ്താരം കൊട്ടിയടയ്ക്കപ്പെട്ടത് വളരെ അടുത്തു മാത്രമാണ്. ലോക ഫുട്ബോള്‍ മാമാങ്കം തുടങ്ങി ഒടുങ്ങുമ്പോള്‍ ഒന്നായിരുന്നില്ല ഇവിടത്തെ ഫുട്ബോള്‍.ഈ നാടിന്‍റെ ഇടവേളകള്‍ ഇല്ലാത്ത വാശിയോ തുടിപ്പോ ആയിരുന്നു അത്.                      
          കാഴ്ചക്കാരായും ആളുകള്‍ എത്തുമായിരുന്ന ഈ കളിക്കളത്തിലിപ്പോള്‍ ഫ്ലക്സുകള്‍ മാത്രം അവശേഷിക്കുന്നു. വല്ലപ്പോഴുമൊരിക്കല്‍ ബൂസ്റ്റ്‌ വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്ന ബാറ്റുമായി ക്രിക്കറ്റ് എന്നൊരു കലാ പരിപാടി ക്കിറങ്ങുന്നതൊഴിച്ചാല്‍ ഇവിടം ശൂന്യമാണ്. കമ്പ്യൂട്ടര്‍ ഗെയിം ഫുട്ബോള്‍ സീരീസുകള്‍ വിപണിയില്‍ ലഭ്യമാണല്ലോ, ഇന്ന് ഫുട്ബോള്‍ അത്രേയുള്ളൂ.ബാക്കി ഈ കൊടിയും ഫ്ലക്സും ബഹളവും എല്ലാം ഒരു ജാഡയാണ്. അയല്‍പക്കത്തെ മോളി യൊന്നു പ്രസവിച്ചാല്‍ തനിക്കിരട്ട പ്രസവിക്കണം എന്നു പറയുന്ന മത്സരബുദ്ധി. ഈ ആവേശത്തി നൊപ്പം പല നാടുകളില്‍ ഒഴുകി തീരുന്ന പണത്തിന്റെ കൃത്യമായ വിനിയോഗം ഒന്നു മാത്രം മതിയാവും 2014 ലെ ലോക കപ്പില്‍ ഇന്ത്യയ്ക്ക് ബൂട്ടണിയാന്‍. കാരണം അത്ര മേല്‍ പ്രത്ഭാധനരായ കുട്ടികള്‍ ഇവിടുണ്ട്. അവര്‍ പന്ത് തട്ടുന്നത് മൗസിലണെന്നതാണ് കുഴപ്പം.
ഒരു തലമുറയെ മുഴുവന്‍ തുളച്ചു കളയുന്ന ഭ്രാന്ത്‌. അതു കൊണ്ടു വന്നു ചേരാവുന്ന ഗുണ ഫലങ്ങളെ കാണാതിരുന്നു കൊണ്ട് മുച്ചൂടും വിമര്‍ശിക്കുകയല്ല. പക്ഷേ,ഇത് നാശത്തിലേക്കാണ് എന്നു വിളിച്ചു പറയണം എന്നു തോന്നുന്നു.
         ലോക ഫുട്ബോള്‍ കാര്‍ണിവെല്ലിനു കിക്കോഫ്‌ ഉണരും മുന്‍പ് തന്നെ ഇവിടെയും വര്‍ണ്ണങ്ങളില്‍ തീര്‍ത്ത ആവേശ ഫുട്ബോള്‍ തുടങ്ങി. ഇതെല്ലം കാണുമ്പോള്‍ മനസ്സില്‍ വല്ലാത്ത വേദന നിറയുന്നു. എന്‍റെ തലമുറയ്ക്ക് ഈ മൈതാനത്ത് ചെമണ്ണു പറപ്പിച്ചു ചെറു ചരലില്‍ ചവുട്ടി, ചെളി പുരണ്ട ഫുട്ബോളില്‍ ആഞ്ഞടിച്ചു പന്ത് വലയിലാക്കി ആവേശത്തോടെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ 'ഇവന്‍ ആണ്‍കുട്ടി' എന്നു മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയാത്തത് ഈ തലമുറയുടെ ശാപമായി കരുതി ലോക കപ്പിന് മുന്‍പ് ഒന്നു കുമ്പസാരിക്കണമെന്നു തോന്നുന്നു.
.

ഭൂതകാലങ്ങള്‍ ഇല്ലാത്തവര്‍

 .
      കാന്റീനിലെ എ സി കാബിനില്‍ ആനിയുമൊത്ത് പിസ കഴിച്ചിരിക്കുമ്പോഴാണ് അനീഷിന്റെ ഫോണ്‍  വിളിയെക്കുറിച്ചോര്‍ത്തത്. എത്ര നാളുകള്‍ക്ക് ശേഷം!
   ഇത്രമേല്‍ എന്നെ സ്വാധീനിച്ച ഒരു സമ പ്രായക്കാരന്‍ വേറയില്ല, ജീവിതത്തെ പ്രായോഗികമായി നേരിടെണ്ടതെങ്ങനെയെന്ന് എന്നെ  പഠിപ്പിച്ചതും അവന്‍ തന്നെ. കോളേജ് ജീവിതത്തിലെ നിരന്തര സമ്പര്‍ക്കങ്ങള്‍ക്കു ശേഷം അധികം സംസാരിച്ചിട്ടില്ലാത്ത അവന്റെ വിളി മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞത് എന്‍റെ ചിന്തയെ എവിടൊക്കയോ കൊണ്ടു  പോയി.
      ജയന്‍ സാറിന്റെ മരണ വിവരമാണ് എന്നെ ഏറെ ഞെട്ടിച്ചത്. ഈശ്വര എന്നെ എന്തോരം തല്ലിയ ആളാണ്.
ഹെയ്, വാട്ട് യു തിങ്കിംഗ്?
ആനിയുടെ ചോദ്യം കേട്ടാണ് പഴയ കാലത്തിന്റെ ഓര്‍മ വഴികളില്‍ എങ്ങും എത്താതെ തിരികെ  പോന്നത്.
ശരിയാണ്, എന്‍റെ ഓര്‍മകളെയും ചിന്തകളെയും എന്നെത്തന്നെയും വേഗത്തിന്റെ ഈ ലോകത്തില്‍ ഇടം വലം തിരിയാന്‍ അനുവദിക്കാതെ നിര്‍ത്തുന്നത് ഈ ആനിയോ,ഞാനും ആനിയും ഉള്‍പ്പെടുന്ന ഈ പ്രൊഫഷനോ  ആണ്.
ഒരു പക്ഷേ ആനിക്കും ഇത് പോലൊരു ഭൂതകാലം കാണുമായിരിക്കും.
എന്താണ് കെ.വി ഇത്ര സീരിയസായി ചിന്തിക്കുന്നത് ?
വീണ്ടും എങ്ങോട്ടോ പോകാനൊരുങ്ങിയ എന്‍റെ മനസിനെയവള്‍ ഓടിന്റെ ഓരം പറ്റിയൊഴുകി വീഴുന്ന വെള്ള തുള്ളികളെ നിറഞ്ഞു തുളുമ്പിയ പാത്രം പിന്നെയും പിടിച്ചു നിര്‍ത്തും പോലെ തടഞ്ഞു.
ആര്‍ക്കോ വേണ്ടി നമ്മള്‍ മറക്കുന്നു, മറക്കുകയല്ല, ഓര്‍ക്കാന്‍ സമയം ഇല്ല.
എന്താണ് ആലോചിച്ചിരുന്നതെന്ന അവളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ ജയന്‍ സര്‍ മരിച്ചു എന്നവളോട് പറഞ്ഞു.
ജയന്‍ സര്‍ ? ഹു ഇസ് ദാറ്റ്‌ ?
എന്‍റെ കണക്കധ്യാപകന്‍ എന്നതിനേക്കാള്‍ സാറിനിണങ്ങുക, എഞ്ചുവടി പാഠം എന്നെ കൊണ്ടു പറയിക്കാന്‍ ക്ലാസില്‍ കൂട്ടുകാരുടെ മുന്നില്‍ വച്ച് തിരിച്ചു നിറുത്തി തുടര്‍ച്ചയായി അടിച്ചയാള്‍ എന്നാവും.
ഹ ഹ ഹ ...കെ.വി ഒത്തിരി തല്ലു മേടിച്ചല്ലേ ? അതു തിരിച്ചു കൊടുക്കുന്നതിനു മുന്‍പ്  അങ്ങേരു ഫ്യൂസ് ആയതില്ലുള്ള ദു:ഖമാണോ ?
ഹൌ ഡെയര്‍ യു ആനി ? ഇതെങ്ങനെ സാധിക്കുന്നു ഇങ്ങനെ സംസാരിക്കാന്‍.
ഓ സോറി കെ.വി, ആര്‍ യു സീരിയസ് ? എക്സ്ട്രീമിലി സോറി! പറയു തന്റെ ജയന്‍ സാറിനെ കുറിച്ച്.
ഇറ്റ്സ് ഒക്കേ ആനി.
എന്‍റെ ഫ്രണ്ട്,അനീഷ്‌ ഇന്ന് രാവിലെയാണ് അവന്‍ വിളിച്ചത്, സര്‍ മരിച്ചെന്ന്. കരള്‍ രോഗമായിരുന്നു.
എപ്പോഴും വെള്ള ഷര്‍ട്ടും മുണ്ടും  ധരിക്കാറുണ്ടായിരുന്ന സാറായിരുന്നു നാട്ടിലെല്ലാവര്‍ക്കും അവസാന വാക്ക്, നാട്ടിലെ ഗാന്ധിയന്‍. സാറിന്റെ കണക്കുകള്‍ എവിടയൊ തെറ്റി, നന്മ മാത്രം ഉപദേശിക്കാരുണ്ടായിരുന്ന സര്‍ അവസാന നാളുകളില്‍ മുഴു കുടിയനായിരുന്നു.
എന്താണ് സംഭവിച്ചതെന്നറിയില്ല.
ഈയടുത്ത് മരിച്ചൊരു മലയാളം ഡയരക്ടര്‍ ഉണ്ടല്ലോ, ആരാത് ?
ലോഹിതദാസ്.
യെസ് അയാള്‍ തന്നെ, അയാളുടെ മൂവിസിലൊക്കെ പറയുംപോലൊരു പാസ്റ്റ് ആണല്ലോ കെ വിയുടെത്.
എനിവേ  ഇറ്റ്സ് എ ട്രാജിക് സ്റ്റോറി.
എനിക്കൊരു മെന്റര്‍  ഉണ്ടെങ്കില്‍ എല്ലാക്കാലവും അത് സാറാണ്. എന്‍റെ കണക്കുകള്‍ ശരിയാക്കി തന്ന ജയന്‍ സര്‍.
കെ വി ശെരിക്കും സെന്റിമെന്റല്‍ ആണല്ലോ.
എനിക്കും കാണുമായിരിക്കും ഇത് പോലൊരു ഭൂതകാലം, ഞാന്‍ ഓര്‍ക്കാറില്ല.
.

ചോദ്യം

.
ജോഗി നിങ്ങള്‍ പോവുകയാണ്.
വര്‍ഗീസിനടുത്തെക്ക്,
കാറ്റിലാടുന്ന ഇളം മരങ്ങള്‍ക്ക് മറവില്‍,
അരണ്ട ചന്ദ്രന്റെ ഒരിറ്റു വെട്ടത്തില്‍,
പുലര്‍കാല രാവിന്‍റെ പുതുമയില്‍,
മുഷിഞ്ഞ വസ്ത്രത്തില്‍
തീ തുപ്പുന്ന രക്തകറയുമായി,
രണ്ടു പോലീസ് നായ്ക്കള്‍
അവശനായ വര്‍ഗീസിനെ
കുമ്പാരിക്കുന്നിയിലേക്കു വലിച്ചിഴയ്ക്കുമ്പോള്‍,
പാട വരമ്പത്ത് തലചായ്ച്ചുറങ്ങിയ
തവളകള്‍ പോലും എത്തി നോക്കി.
വര്‍ഗീസിന് കരയാന്‍ അറിയില്ലായിരുന്നു.
അയാള്‍ കരഞ്ഞിരുന്നെങ്കില്‍
വിപ്ലവത്തിന്റെ തീപ്പന്തം അണയും,
അവരുടെ ആരവത്തിനു മൂര്‍ച്ച കൂടും.
പക്ഷേ ജോഗി നീയതു പറഞ്ഞു,
അവനെയീവഴി കൊണ്ടു പോയെന്ന്.
കണ്ടിട്ടും കാണാതെ ഉറക്കം തുടര്‍ന്ന
തവളകള്‍ കരയിലും വെള്ളത്തിലും ജീവിച്ചു.
നിനക്ക് കര പോലും അന്യമായി.
നീ ആദിവാസി, നിന്‍റെ
തിരുനെല്ലിയും ചെങ്ങറയും
ആ ചോദ്യം മുഴക്കുന്നു.
ചരിത്രത്തില്‍ വര്‍ഗീസ്‌ മരിച്ചതെന്തിന്?

* അവശനായ നക്സല്‍ വര്‍ഗീസിനെ ശിവരാമന്‍ നായരുടെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടു പോകുന്നത്  കണ്ടതായി  മൊഴി നല്‍കിയ ആദിവാസി മൂപ്പന്‍ ജോഗി മരിച്ചതായി പത്രത്തില്‍ കണ്ടു.



പെണ്ണ്

     .
ഞാന്‍ വന്ന വഴിയില്‍ രണ്ടു പേര്‍ ചിരിക്കുന്നത് കണ്ടു.
ഒരാണും,പെണ്ണും.
പെണ്ണിന്റെ കൈയിലെ  മൊബൈലില്‍ നോക്കിയാണ് ചിരി.
ആണിന്റെ ചിരി പരിസരം മറന്നതാണ്, തനിമയുണ്ടതില്‍.
പെണ്ണിന്റെ ശ്രദ്ധ ചുറ്റിലുമാണ്, അവള്‍ ചിരി നടിക്കുകയാണ്.
അവളെപ്പോഴും അങ്ങനെയാണ്.
അവരെല്ലാം അങ്ങനെ തന്നെ.
കാരണം,
പെണ്ണുങ്ങള്‍ ഇത് പോലെ ചിരിക്കുന്നത് ഞാന്‍ ആദ്യമായല്ല കാണുന്നത്.
.

മറുപടി




ഞാന്‍ എഴുതിയ നമുക്ക് നമ്മളെ നഷ്ടമാകുന്നോ എന്ന നീരീക്ഷ്ണത്തിനു ലിപിന്‍ അയച്ച കമന്റിനു മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്...അതുകൊണ്ട് ഇത് കുറിക്കുന്നു, ലിപിന്‍ കുറിച്ച കമെന്റ് താഴെ ചേര്‍ക്കുന്നു,


റൂബ്സ്,
പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ടും കേരളത്തിന് എന്താണ് പറ്റിയത് എന്ന് മാത്രം മനസിലായില്ല!
ഇടതു-വലതു രാഷ്ട്രീയം മത രാഷ്ട്രീയത്തെ 'മറികടക്കുന്നുണ്ടെങ്കില്‍' പിന്നെ എന്താണ് പ്രശ്നം? എന്തെല്ലാം ച്യുതികള്‍ ഉണ്ടെങ്കിലും ഇന്ത്യക്ക് മുഴുവന്‍ മാതൃകയാണ് കേരളത്തിന്‍റെ രാഷ്ട്രീയ സംസ്കാരം, ഇന്നും.
പിന്നെ, ഇടതു ബൌദ്ധികത, ധനകാര്യ മാനേജ്‌മന്റ്‌ എന്നെല്ലാം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്‌ ?
രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരവും പാര്‍ട്ടിക്കുള്ളിലെ മത്സരവുമാണ് ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്നത്.
മൊത്തത്തില്‍ ഒരു അരാഷ്ട്രീയ ലൈന്‍.ആശയങ്ങളില്‍ അവ്യക്തത.വെറും പഴിചാരല്‍ മാത്രമായിപ്പോയി

മറുപടി:

           പാര്ടിക്കുള്ളിലെ മത്സരമാണ്‌ ജനാധിപത്ത്യത്തെ മുന്പോട്ട് നയിക്കുനത് എന്ന വാദം ശരിയല്ല,
പാര്‍ടികളുടെ അധികാര സ്ഥാനത്തിനായുള്ള ആ മത്സരത്തിന്റെ ഒടുവില്‍ ജനാധിപത്യം ഒരു വലിയ കുഴിയില്‍ അകപ്പെടും, രാഷ്ട്രിയ പാര്‍ടികള്‍ തമ്മില്ലുള്ള ഗുണപരമായ മത്സരം നല്ലതാണെന്നും കേരളത്തിന്റെ ചരിത്രം അതു തെളിയിച്ചതാണെന്നും ഞാന്‍ ലേഖനത്തില്‍ പറഞ്ഞല്ലോ,
പക്ഷേ ആ ഗുണപരമായ ബലാബലം നഷ്ടമായി എന്നതാണ് കേരളത്തിനു പറ്റിയ പറ്റ്.
അത് ലിപിന്‍ മനസിലാക്കാത്തത് കണ്ണൂരുകാരന്‍ ആയതിനാലാവാം, അഥവാ നിലവിലെ ഇടതു എസ്ടബ്ലിഷ്മെന്റിന്റെ ഭാഗമായതിനാലാവാം.
അടിസ്ഥാന വര്‍ഗത്തിന് അനുഗുണമായ സാമൂഹിക രാഷ്ട്രിയ സാഹചര്യങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ പര്യാപ്തമായ രാഷ്ട്രീയമാണ് ഇടതിന്റെത്. ഇതിനെയാണ് ഞാന്‍ ഇടതു ബൗധികത എന്നു വിളിച്ചത്.
സമ്പത്ത്,അതിന്റെ വിനിയോഗം തുടങ്ങിയവ ക്രിയത്മകമായെങ്കില്‍ മാത്രമേ മെച്ച പ്പെട്ടതും സ്ഥിരവുമായ വികസനം സാധ്യമാകു. അതാണ് മെച്ചപ്പെട്ട ധനകാര്യ മാനെജ്മെന്റ് ആവശ്യം എന്നു എന്നെ കൊണ്ട് പറയിച്ചത്.
ഭാരതത്തിനു മാതൃകയാണ് കേരള രാഷ്ട്രിയം എന്നു പറഞ്ഞ് ഭാരതത്തെ വഴി തെറ്റിക്കരുത്. 'ആയിരുന്നു' എന്നു ഞാന്‍ തിരുത്തും. പിന്നെ മൊത്തത്തില്‍ പരിഗണിച്ചാല്‍ നാം ഭേദമെന്നു പറയാം.
രാഷ്ട്രീയത്തെ പുനര്‍ നിര്‍വചിച്ച് സ്വന്തം വഴിയാക്കുന്നവരെ പറ്റിയുള്ള സൂചനകളാണ് ഞാന്‍ നടത്തിയത്. 
ഈ ലേഖനത്തിലെ എന്‍റെ ആശയം പഴിചാരല്‍ ആണ്,അതാണ് യാഥാര്‍ത്ഥ്യവും.
ഇപ്പോള്‍ വ്യകത്തമല്ലേ?